Pages

Friday, February 7, 2014

കഥയിലെ രാജകുമാരി



          സ്വകാര്യ ആശുപത്രിയുടെ ഡിസ്പെൻസറിക്ക് മുന്നിൽ മരുന്നിനായി എന്നെപ്പോലെ ഒരുപാടുപേർ . ഇന്നെന്താണാവോ ഇത്ര തിരക്ക്. മോനാണെങ്കിൽ കുറുമ്പ് കാട്ടി തുടങ്ങി . ഇനി അടങ്ങിയിരിക്കില്ല . വേഗം മരുന്ന് കിട്ടണേ എന്ന് പ്രാർത്ഥിച്ചു കാത്തിരുപ്പ് തുടർന്നു. അപ്പോളാണ് അരുകിലുരുന്ന പ്രായമായ ഒരു സ്ത്രീക്ക് തലകറക്കം ഉണ്ടായത് . മോനുവേണ്ടി കരുതിയ വെള്ളം കയ്യിലുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് ഞാൻ അത് അവർക്ക് നല്കി . ആശ്വാസത്തോടെ അത് കുടിച്ചു എഴുന്നേറ്റ അവരുടെ മുഖം ഞാൻ ശ്രദ്ധിച്ചു . എന്തൊക്കയോ സങ്കടങ്ങൾ ആ ഹൃദയത്തെ ചൂഴ്ന്നു നില്ക്കുന്നത് ഞാനറിഞ്ഞു . കരഞ്ഞു കണ്ണീർ വറ്റി വരണ്ടുപോയ കണ്ണുകൾ ..എൻറെ മോൻ ആ സ്ത്രീയെ അമ്മമ്മ അമ്മമ്മ എന്ന് വിളിച്ചതും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..  "എന്റെ മോൻ ഉണ്ടായിരുന്നെങ്കിൽ .... " അവർ വ്യസനത്തോടെ പറഞ്ഞുനിർത്തി . "അമ്മയുടെ മോൻ എവിടെയാ ?" അണപൊട്ടി ഒഴുകിയ കണ്ണുനീരായിരുന്നു അതിനുള്ള മറുപടി ... ആ അമ്മ അവരുടെ മകനെ കുറിച്ച് എന്നോട് പറഞ്ഞു തുടങ്ങി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവരുടെ കഥ .

           അവർക്ക് ഒരേയൊരു മകനായിരുന്നു കിരണ്‍  . ജാതകതിലൂടെ ദൈവം അവനു കുറിച്ച ആയുസ്സിന്റെ പരിമിതി അറിഞ്ഞു മനസ്സ് പിടഞ്ഞെങ്കിലും പിന്നീടുള്ള നാളുകൾ അവന്റെ സന്തോഷത്തിനായി മാത്രം ഉള്ളതായിരുന്നു . ലാളനകൾ ഒരിക്കലും അവനെ മോശക്കാരൻ ആക്കിയതെ ഇല്ല . വീട്ടിലും നാട്ടിലും അവൻ ഒരുപോലെ പ്രിയപ്പെട്ടവൻ ആയിരുന്നു . അവൻറെ ഓരോ പിറന്നാൾ കഴിയുമ്പോഴും ആ അമ്മയുടെയും അച്ഛന്റെയും മനസ്സ് കനൽ കോരിയിട്ട അവസ്ഥയിൽ വെന്തുരുകി കൊണ്ടേയിരുന്നു . അവനുവേണ്ടി അവൻ കാണാതെ കരഞ്ഞു പ്രാർഥിച്ചു കൊണ്ടേയിരുന്നു . . വർഷങ്ങൾ  അവർക്ക് ആശ്വാസമേകി കടന്നുപോയി .

           ഒടുവിൽ അവരുടെ പ്രാർഥനകളുടെയും സ്വപ്നങ്ങളുടെയും മേൽ കരിനിഴൽ വീഴ്ത്തിയ ആ ദിവസം വന്നെത്തി. വീടിനു മുന്നിൽ സംസാരിച്ചുനിന്ന അവനെ നിയന്ത്രണം വിട്ടുവന്ന ഒരു വാഹനം ഇടിച്ചുവീഴ്ത്തി . അതും അവനുവേണ്ടി കരഞ്ഞു കണ്ണീരൊഴുക്കി പ്രാർഥിച്ചു കഴിഞ്ഞ ആ അച്ഛന്റെയും അമ്മയുടെയും മുന്നിൽ .ആ കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി മരണം അവനെ കൊണ്ടുപോയി . ഏക മകനെ നഷ്ടമായ ആ അമ്മ മാനസിക നില തെറ്റി ഒരുപാടുനാൾ ചികിത്സയിൽ കഴിഞ്ഞു . അച്ഛനും അവൻ പോയതോടെ ആകെ തളർന്നു . 12 വർഷമായ്  ആർക്കുവേണ്ടി എന്നറിയാതെ ജീവിതത്തിന്റെ ഓരോ നിമിഷവും തള്ളി നീക്കുന്നു . അതിലും ക്രൂരമായിരുന്നില്ലേ സ്വന്തം മകന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള 24  വർഷങ്ങൾ  .

           "ആരാ ലക്ഷ്മിയമ്മ ? " ഡിസ്പെൻസറി യിലെ സ്ത്രീയുടെ ചോദ്യം അവരെ ഓർമകളിൽ നിന്നുണർത്തി . എന്റെ നേരെ നോവിന്റെ ഉപ്പു കലർന്ന ഒരു ചിരി നൽകി അവർ അങ്ങോട്ട് നീങ്ങി . ഒരു സ്വപ്നത്തിലെന്നവണ്ണം ഞാൻ അവരെ നോക്കിയിരുന്നു . ഈ അമ്മ എന്നോട് പറഞ്ഞത് അവരുടെ കഥയാണ്‌ . എങ്കിലും അമ്മ പറയാത്ത ഒന്നുണ്ട് ... മരണം കിരണിന്റെ ജീവനെ കവർന്ന് എടുത്തില്ലായിരുന്നു എങ്കിൽ ഞാനാകുമായിരുന്നു അമ്മ പറഞ്ഞ ഈ കഥയിലെ നായിക .അമ്മ കണ്ടിട്ടില്ലാത്ത എങ്കിലും അമ്മ ഒരുപാട് സ്നേഹിച്ച അതെ നായിക .. നെറ്റിയിൽ സിന്ദൂരം ചാർത്തി കയ്യിൽ നിലവിളക്കുമായ് ഈ അമ്മയുടെ കൈ പിടിച്ച് വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറിച്ചെല്ലാൻ ഒരിക്കൽ ഒരുപാട് കൊതിച്ചതാണ് .എല്ലാം ഒരു നിമിഷത്തിന്റെ അശ്രദ്ധയിൽ ആരൊക്കയൊ തട്ടിയെറിഞ്ഞു . അമ്മയുടെ മകനായി എന്റെ കിരണിനായ് ഞാനൊഴുക്കിയ കണ്ണുനീർ ഒരിക്കലും ആരും കണ്ടിരുന്നില്ല . ആരെന്ന് അറിഞിരുന്നില്ലെങ്കിലും അമ്മയുടെ വീഴ്ചയിൽ ഒരു കൈതാങ്ങാവാൻ ദൈവം എന്നെ ഇവിടെ എത്തിച്ചതാവാം . എനിക്കറിയാം കിരണ്‍ നീയിപ്പോൾ ചിരിക്കുന്നുണ്ടാവാം .
ഒരുപാട് സ്നേഹിച്ചവർ തമ്മിലറിയാതെ ഒരേ കഥ പറയുന്നു .
.ഹൃദയം പിടയുന്ന നോവിൽ കണ്ണുകൾ ഇറുക്കി അടച്ചു.... എങ്കിലും ഒരായിരം ബലിക്കാക്കകളായ് ഓർമ്മകൾ മനസ്സിൽ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു ...



Saturday, June 8, 2013

ഞാൻ

ഇന്നലെ പെയ്ത മഴയിൽ മുളചോരു
തകര പുല്ലു മാത്രം ഞാൻ
ഇല്ല ഞാനിനി ഇല്ല വളരാൻ
മണ്ണിൽ വീണടിഞ്ഞോളാം
ഈ മണ്ണിൽ വീണടിഞ്ഞോളാം..

Thursday, June 6, 2013

യുക്തിവാദി

             അയാൾ തികഞ്ഞ ഒരു യുക്തിവാദിയാണ് . ലോകത്തിൽ നടക്കുന്ന എന്തിനെയും ശാസ്ത്രീയമായ് മാത്രം സമർധിക്കുന്ന ആൾ .അയാൾക്ക് ദൈവങ്ങളിൽ വിശ്വാസം തീരെ ഇല്ല .അയാളെന്നും അയാളുടെ ധൈര്യത്തിൽ വിശ്വസിച്ചു അഭിമാനിച്ചു അതിനെ സ്വയം പുകഴ്ത്തി .

              അന്ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങിയപ്പോൾ ഒത്തിരി വൈകി . എങ്കിലും അയാൾ ആ യക്ഷിക്കാവിനു അടുത്തുകൂടെയുള്ള വഴിയിൽ തന്നെ വരുവാൻ തീരുമാനിച്ചു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു . നാളെ ഈ നാട്ടുകാർക്ക് മുന്നിൽ തന്റെ ധൈര്യം വർണിക്കാൻ ഒരവസരം കൂടെ കിട്ടുമല്ലോ എന്നാ സന്തോഷം .അങ്ങനെ ഓരോന്ന് ചിന്തിച് അയാള് തന്റെ പഴയ സൈക്കിളിൽ പതിയെ നീങ്ങി .കാവിനു അടുത്തെത്തിയതും വളരെ അപ്രതീക്ഷിതമായ് അത് സംഭവിച്ചു . ഒരു വലിയ ശബ്ദത്തോടെ സൈക്കിളിന്റെ ടയർ പൊട്ടി . ഇനി എന്ത് ചെയ്യാൻ ഇറങ്ങി തള്ളുക തന്നെ . സൈക്കിൾ തള്ളി കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരു സംശയം .ഒരു കൊലുസ്സിന്റെ കിലുക്കം കേൾക്കുന്നില്ലേ . ഉണ്ട് കേൾക്കുന്നുണ്ട് . അയാൾ നിന്നു . പതിയെ തിരിഞ്ഞുനോക്കി . ഇല്ല പിന്നിൽ ആരുമില്ല .പക്ഷെ ഇപ്പോൾ കൊലുസ്സിന്റെ ശബ്ദവും നിലച്ചു. അയാളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിതുടങ്ങി . അറിയാതെ ഒരു വിറയൽ ശരീരത്തെ മുഴുവൻ ബാധിച്ചു . നടപ്പിന്റെ വേഗം കൂടി. കൊലുസ്സിന്റെ ശബ്ദവും കൂടിവരുന്നു . അത് തന്റെ കൂടെ തന്നെയുണ്ട് . ആ  കൊടിയ തണുപ്പിലും അയാൾ വിയർത്തു . ഏതോ വിധത്തിൽ അയാൾ വീട്ടിലെത്തി . ആരോടും ഒന്നും പറയാതെ അയാൾ ഉറങ്ങാൻ കിടന്നു.

                          പിറ്റേന്ന് ഉറക്കമുണർന്ന ഭാര്യ കണ്ടത് എങ്ങോ പോകാനായ് ഒരുങ്ങി ഇറങ്ങുന്ന ഭർത്താവിനെയാണ്. എങ്ങോട്ടാ നിങ്ങളിത്ര രാവിലെ എന്ന ഭാര്യയുടെ ചോദ്യത്തിന് പതറാതെ അയാൾ ഉത്തരം നല്കി."അമ്പലത്തിലേക്ക് ". അയാളുടെ മാറ്റം കണ്ട ഭാര്യക്ക് അത്ഭുതം .അമ്പലനടയിൽ തൊഴുതു നിൽക്കുന്ന അയാളെ കണ്ടപ്പോൾ നാട്ടുകാർക്ക് അതിലേറെ അത്ഭുതം . എന്തായാലും അന്നുവരെയുള്ള എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് നെറ്റിയിൽ ചന്ദനം ചാർത്തി തൊഴുകൈയോടെ അയാൾ പറഞ്ഞു  "എല്ലാം അമ്മയുടെ മായ..".

                        ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വലിയ ഒരു ആശ്വാസം. ഈയൊരു ആത്മസുഖത്തെ ആണല്ലോ ഈശ്വരാ അജ്ഞത കൊണ്ട് ഞാൻ നിന്ദിച്ചിരുന്നത് . "പൊറുക്കണേ അമ്മേ.... " അയാൾ മനസ്സിൽ പറഞ്ഞു ..
അപ്പോൾ പിന്നിൽ ഭാര്യയുടെ വിളി കേട്ടു . "ങാ വന്നോ ..പിന്നെ നിങ്ങളിന്നലെ പോയപ്പോൾ പറയാൻ മറന്നുപോയി മോളുടെ പൊട്ടിയ കൊലുസ് ഞാൻ ബാഗിൽ ഇട്ടിട്ടുണ്ട്. ഇന്ന് പോരുമ്പോൾ ഒന്ന് നന്നാക്കികൊണ്ട് പോരണം കേട്ടോ .. ".അയാളുടെ കണ്ണിൽ ഇരുട്ട് കയറി..